Month: September 2008

ആസിഫ്‌ അലി സര്‍ദാരി പാകിസ്‌താന്‍ പ്രസിഡന്റ്‌

Posted on

ആസിഫ്‌ അലി സര്‍ദാരി പാകിസ്‌താന്‍ പ്രസിഡന്റ്‌

ഇസ്‌ലാമാബാദ്‌: പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി (പി.പി.പി.) സഹാധ്യക്ഷനും അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായ ആസിഫ്‌ അലി സര്‍ദാരി പാകിസ്‌താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ പതിമൂന്നാമത്തെ പ്രസിഡന്റാണ്‌ അമ്പത്തിമൂന്നുകാരനായ സര്‍ദാരി. ആകെയുള്ള 702 വോട്ടില്‍ 481 വോട്ടു നേടിയായിരുന്നു സര്‍ദാരിയുടെ വിജയം.

10% (പത്തു ശതമാനത്തില്‍ നിന്നു) 100% വരെ എത്താനുള്ള സര്‍ദാരിയുടെ യാത്ര ദുര്‍ഘടം പിടിച്ചതായിരുന്നു. ഏതൊരു മാറ്റവും നന്മയിലേക്കുള്ള വഴിയാണെന്ന് ലോക ജനതയുടെ മുന്നില്‍ തെളിയിക്കാന്‍ ഇതാ സര്‍ദാരിക്ക് ഒരവസ്സരം.

എന്‍.എസ്‌.ജി. കടമ്പ കടന്നു

Posted on

ഇന്ത്യ എന്‍.എസ്‌.ജി. കടമ്പ കടന്നു

വിയന്ന: ഇന്ത്യയുമായുള്ള ആണവ വസ്‌തു, സാങ്കേതികവിദ്യാവ്യാപാരത്തിന്‌ ആണവ വിതരണ രാജ്യങ്ങളുടെ സംഘം (എന്‍.എസ്‌.ജി.) അനുമതി നല്‍കി. ഇതോടെ ആണവവ്യാപാരത്തിന്‌ ഇന്ത്യയ്‌ക്കുമേലുണ്ടായിരുന്ന 34 വര്‍ഷത്തെ വിലക്ക്‌ നീങ്ങി. ഇന്ത്യ-യു.എസ്‌. സൈനികേതര ആണവക്കരാര്‍ നടപ്പാകുന്നതിനുണ്ടായിരുന്ന പ്രധാന കടമ്പയും ഇതോടെ ഇല്ലാതായി. യു.എസ്‌. കോണ്‍ഗ്രസ്സിന്റെ അംഗീകാരംകൂടി കിട്ടിയാല്‍ കരാര്‍ യാഥാര്‍ഥ്യമാകും. സപ്‌തംബര്‍ ഒമ്പതിനു തുടങ്ങുന്ന കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ ഇതു ലഭിക്കുമെന്നാണ്‌ പ്രതീക്ഷ.

പുരോഗതിയിലേക്കുള്ള ഒരു കാല്‍വെപ്പ്‌ ആവട്ടെ ഇതു.

റമദാന്‍ ചിന്തകള്‍ 06

Posted on Updated on

റമദാന്‍ ചിന്തകള്‍ 06

ഇന്നു പുണ്യ മാസമായ റമദാന്‍ മാസ്സത്തിലെ ആറാം ദിവസം. വെള്ളിയാഴ്ച ഒഴിവു കഴിഞ്ഞു വീണ്ടും വേനല്‍ക്കാലത്തെ ഒരു ആഴ്ചയുടെ ആരംഭം. ഭക്തിയിലും വിശുദ്ധിയിലും സര്‍വവും ഈശ്വരനില്‍ സമര്‍പ്പിച്ചു കിട്ടിയ ഉണര്‍വും ഉത്സാഹവും ഈ ആഴ്ചയും തങ്ങളെ എപ്പോഴും നേര്‍വഴിയിലൂടെ നടക്കാന്‍ ഈശ്വരാനുഗ്രഹം ഉണ്ടാവാന്‍ വേണ്ടിയുള്ള യജ്ഞങ്ങളുടെ സാക്ഷത്കാരത്തിന്റെ ഒരു ചെറിയ ഫലം നേടിയതിന്റെ സന്തോഷം മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.

ഇന്നത്തെ ചിന്ത വിഷയം റമദാന്‍ മാസ്സക്കാലത്തെ ആചാരങ്ങളും വിശ്വാസങ്ങളും എങ്ങനെ മറ്റുള്ളവര്‍ നോക്കി കാണുന്നു എന്നതാകട്ടെ. കുറച്ചു കടന്ന വിഷയമാണ്. എന്നാലും അത് ഇവിടെ പ്രതിപാതിക്കാതെ വയ്യ എന്ന നില വന്നിരിക്കുന്നു. കാരണം സാധാരണ വൈക്കീട്ടു ഒരു ചെറിയ നടത്തം അബുദാബി കോര്‍ണിഷില്‍ ഞാന്‍ നടക്കാറുണ്ട്. ഏകദേശം ഇരുട്ട് വീണ സമയത്തുള്ള ആ നടത്തത്തില്‍ ഇന്നലെ കണ്ട കാഴ്ചകള്‍ വലിയ സുഖം പകരുന്നതായിരുന്നില്ല. എങ്ങിനെ മനുഷ്യര്‍ ഇത്ര വിവേകം ഇല്ലാതെ പെരുമാറുന്നു. അതും വിദ്യാഭ്യാസവും വിവരവും ഉള്ളവര്‍ കാണിച്ചു കൂട്ടുന്ന തോന്നിവാസ്സങ്ങള്‍.

ഓരോ രാജ്യത്തില്‍ വരുന്നവര്‍ അതാതു രാജ്യത്തിന്റെ അതിഥികളായി കാണുന്നത് സ്വാഭാവികം മാത്രം. അതിഥി ദേവോ ഭവഃ എന്നതു അളവില്‍ കവിഞ്ഞ രീതിയില്‍ എടുത്തു പെരുമാറിയാല്‍ പറ്റുന്ന അബദ്ധങ്ങള്‍ പറഞ്ഞു അറിയിക്കെണ്ടല്ലോ. ഇവിടെ ഒരു ഷോപ്പിങ്ങ് മാള്‍ കാവടത്തില്‍ വച്ചിരിക്കുന്ന നോട്ടീസ് അതിനെ ഏകദേശം വിവരിക്കുന്നു.

എല്ലാവര്ക്കും നല്ലത് മാത്രം വരുത്താന്‍ ഈശ്വരന്‍ എന്നും ഇടവരുത്തട്ടെ എന്ന് പ്രാര്‍ത്തിച്ചു കൊള്ളുന്നു.

Courtesy Policy

Posted on Updated on


A public mesage board highlighting the Courtesy Policy for it’s visitos at Abu Dhabi Mall.

അധ്യാപക ദിനം – ഗുരു സ്മരണകള്‍

Posted on

അധ്യാപക ദിനം – ഗുരു സ്മരണകള്‍

ഇന്നു സെപ്റ്റംബര്‍ അന്ചാം തിയതി. അധ്യാപക ദിനം. കാമുകീ കാമുകന്മാരുടെ ദിനങ്ങളും വിഡ്ഢി ദിനങ്ങളും വളരെ ആഘോഷം ആയി ആചരിച്ചു വരുന്ന നമ്മള്‍ ഈ പ്രധാന ദിനത്തെ എന്ത് കൊണ്ടോ മറന്നു പോകുന്നു. ഇവിടെ സമയം പന്ത്രണ്ടു മണി കഴിഞ്ഞു മുപ്പതു മിനിട്ട്. ഇതേ വരെ ഇമെയില്‍ ഒന്നും ഇതിനെ കുറിച്ചു ആരും എഴുതി കണ്ടില്ല. എന്നാല്‍ ശരി ഞാന്‍ തന്നെ ആരംഭിക്കാം എന്ന് വിചാരിച്ചു.

ഈ അടുത്ത് കഴിഞ്ഞ ഗുരു പൌര്‍ണമി ദിവസം അവതരിപ്പിക്കാന്‍ ഉദ്ദേശിച്ച വസ്തുതകള്‍ ഇന്നു ആണ് സമയവും സന്ദര്‍ഭവും സാഹചര്യവും ഒത്തു വന്നു എഴുതാന്‍ ഇടയായത്.

കുട്ടികാലം തൊട്ടു തന്നെ തുടങ്ങാം. ഡോണ്‍ ബോസ്കോയിലെ കൊച്ചു ക്ലാസ്സ് മുറികളില്‍ ആദ്യ പാഠങ്ങള്‍ ചൊല്ലി തന്ന സിസിലി ടീച്ചര്‍ക്ക് തന്നെയാവട്ടെ ആദ്യ പ്രണാമം. അന്ന് രണ്ടു ആധ്യപികമാര്‍ ഉണ്ടായിരുന്നത് രണ്ടു പേര്‍ക്കും സിസിലി എന്ന പേരു യാദ്രിശ്ചികം മാത്രം. ഇന്നത്തെ പോലെ നന്നായി പഠിക്കുന്ന കുട്ടികള്ക്ക് പുസ്തകങ്ങളില്‍ നിറയെ നക്ഷത്രങ്ങള്‍ ഒന്നും കിട്ടാത്ത കാലം. കൊല്ലം അവസ്സാനിക്കുമ്പോള്‍ നല്ല മാര്‍ക്ക് തുടര്‍ച്ചയായി കിട്ടുന്ന കുട്ടികള്ക്ക് അസംബ്ലി കൂടുമ്പോള്‍ കിട്ടുന്ന ഏതാനും പുസ്തകങ്ങള്‍ മാത്രം സ്മരണകള്‍. അങ്ങനെ സിസിലി ടീച്ചര്‍ തന്ന “നല്ല അമ്മ” എന്ന പുസ്തകം ഒരു നിധി പോലെ ഇന്നും സുരക്ഷിതം.

അവിടെ നിന്നു കുറച്ചു ഉയര്ന്ന ക്ലാസ്സുകളില്‍ എത്തിയപ്പോള്‍ ഇംഗ്ലീഷ് ഭാഷ തെറ്റ് കൂടാതെ എഴുതാനും ആ ഭാഷയിലെ പ്രയോഗങ്ങളുടെ സൌന്ദര്യങ്ങള്‍ മനസ്സിലാക്കാനും തരമാക്കിയ ചാക്കോ സാറിന് ഒരു പ്രണാമം. ഒരു പീരീഡ്‌ ഇംഗ്ലീഷ് ഭാഷയും മറ്റു പീരീഡ്‌ സാമുഹ്യ ശാസ്ത്രവും ആയി മാറി മാറി വരുന്ന ആ എപ്പോഴും പുന്ചിരിച്ച മുഖമുള്ള, ദുര്‍ബല ശരീരം ഉള്ള വ്യക്തിയുടെ കയ്യിലെ – ക്ലാസുമുറിയില്‍ ചോക്കും ക്ലാസ്സ് കഴിഞ്ഞാല്‍ സിഗരറ്റും – ഇന്നും വ്യക്തമായി മനസ്സില്‍ നിറഞ്ഞു നില്ക്കുന്നു.

സാമൂഹ്യ സേവനവും അതിന്റെ പ്രാധന്യങ്ങളെയും കുറിച്ചു കുട്ടികളുടെ മനസ്സില്‍ കൊച്ചു നാള്‍ മുതലേ തന്നെ പറഞ്ഞു തരികയും, ചെയ്യിക്കയും ചെയ്തു അതിനോട് അവര്‍ അറിയാതെ ഒരു പ്രതിപത്തി വരുത്തിയ ഫാദര്‍ വര്‍ഗീസ്സിനു ആവട്ടെ ഇനിയത്തെ പ്രണാമങ്ങള്‍.

കലയും കായിക രങ്കവും പഠനത്തിനൊപ്പം പ്രാധാന്യം ഉള്ള രണ്ടു കാര്യങ്ങളാണെന്ന് പഠിപ്പിച്ചു തന്ന ഫാദര്‍ സൈമണ്‍ ഇന്നും ഓര്‍മയില്‍ നിറഞ്ഞു നില്ക്കുന്നു. സ്കൂള്‍ കായിക മത്സരങ്ങളില്‍ ടേബിള്‍ ടെന്നിസിലും ബാസ്കെറ്റ് ബോള്‍ കളിയിലും സ്കൂള്‍ ടീം ഓരോ വര്ഷവും ട്രോഫികള്‍ വാരിക്കൂട്ടുമ്പോള്‍ അച്ഛന്‍ കുട്ടികള്ക്ക് നല്കിയ വിലപ്പെട്ട പാഠങ്ങള്‍ വില മതിക്കാത്തതാവുന്നു.

മേരാ ഭാരത്‌ മാഹാന്‍ എന്ന് ചൊല്ലി പഠിപ്പിച്ചു രാഷ്ട്ര ഭാഷയിലെ കുരുക്കുകള്‍ വളരെ ലാളിത്യത്തോടെ കുട്ടികളില്‍ ആഴത്തില്‍ വേരുറപ്പിച്ചു ഹൃധിസ്തമാക്കിയ വര്‍ഗീസ് സാറിന് ആവട്ടെ ഇനിയത്തെ പ്രണാമം. ഒരു ഭാഷ കൂടി പഠിക്കുന്നതിന്റെ പ്രാധാന്യം മറ്റൊരു ഭാഷയിലേക്കുള്ള, മറ്റൊരു സംസ്കാരത്തെ കുറിച്ചു അറിയാനുള്ള ഒരു ചവിട്ടു പടിയാണെന്ന് അദ്ദേഹം പറഞ്ഞു തന്ന വാക്കുകള്‍ ഇന്ന്നും ഓര്‍മയില്‍ നിറഞ്ഞു നില്ക്കുന്നു.

മിലിട്ടറി ജീവിതത്തിന്റെ സ്മരണകളുമായി ഒരു ചിട്ടയായ ജീവിതം പഠന സമയത്തും അതിന് ശേഷവും അത്യാവശ്യമാണെന്ന് മലയാള ഭാഷയുടെ മധുര വശങ്ങളില്‍ ചൊല്ലി തന്ന കുര്യന്‍ സാറിനും പ്രണാമം. മലയാളത്തില്‍ ധാരാളം കവിതകളും കഥാ പുസ്തകങ്ങളും എഴുതിയാ ചന്ദ്രശേഖരന്‍ സാറിനും മലയാള ഭാഷയിലെ ഭാഷ വ്യത്യാസങ്ങള്‍ പാഷയും, ഫാഷയും ഭാഷയും കൃത്യതയോടെ മനസ്സിലാക്കി തന്ന ശിവശന്കാരന്‍ സാറിനും പ്രണാമം.

ഇലക്ട്രിസിറ്റി എങ്ങനെ ഉണ്ടാക്കുന്നു എന്നത് തൊട്ടു രാമനും ന്യൂട്ടണ്‍ ഉം ചെയ്തു തന്ന ശാസ്ത്ര സാങ്കേതിക വളര്‍ച്ചയുടെ ബാല പാഠങ്ങള്‍ ചൊല്ലി തന്ന ലോനപ്പന്‍ സാറിനും പ്രണാമം.

തന്റെ മക്കള്‍ കൂടെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന കുട്ടികളില്‍ നിന്നു വ്യത്യസ്തരല്ല എന്ന് കരുതി എല്ലാ കുട്ടികളെയും ഒരേ പോലെ രസതന്ത്രം പഠിപ്പിച്ചു തന്ന ജോര്‍ജ് സാറിനും പ്രണാമം.

മനുഷ്യ ശരീരത്തിന്റെ പ്രാധന്യങ്ങളെയും ഓരോ അവയങ്ങളെയും അവരുടെ പ്രവര്‍ത്തനങ്ങളെയും അല്‍പ സ്വല്പം കര്‍ശന മനോഭാവത്തോടെ പഠിപ്പിച്ചു തന്ന ജോസഫ് ഫ്രെന്ചി സാറിനും പ്രണാമം. ഉരുക്ക് പോലുള്ള ആ ശരീരവും പളുങ്ക് പോലുള്ള ആ മനസ്സും ചിട്ടയായ ജീവിതത്തിന്റെ പ്രാധാന്യങ്ങള്‍ ഉള്ള അദ്ദേഹം കുട്ടികള്ക്ക് ഒരു മാര്‍ഗ ദര്‍ശി ആയിരുന്നു എന്നും.

കണക്കിലെ കളികള്‍ വളരെ അനായാസം ചൊല്ലി തന്ന വിക്ടോറിയ ടീച്ചറും ബാബു സാറും ഈ വേളയില്‍ മറക്കാന്‍ പറ്റില്ല.

കാലാവസ്ഥക്ക് അനുയോജ്യമായി ക്ലാസ്സിന്റെ മുന്നിലെ മദിരാശി മരത്തില്‍ ഇലകള്‍ പൊഴിയുമ്പോള്‍ കഴിഞ്ഞു പോയ കാലത്തിന്റെയും വരാന്‍ പോകുന്ന വര്ഷം അവസാന പരീക്ഷയെയും കുറിച്ചു തന്മയത്തത്തോടെ പറഞ്ഞു ജോഗ്രഫി പഠിപ്പിച്ചു കുട്ടികളെ കാലത്തിനു അനുസ്സരിച്ച് ഉള്ള മാറ്റങ്ങളിലേക്ക് ശ്രദ്ധ തിരിച്ചിരുന്ന ആന്റണി സാറിനും പ്രണാമം. ക്ലാസ്സ് കഴിഞ്ഞാല്‍ കുട്ടികളെക്കാള്‍ മുന്പേ ബസ്സ് പിടിക്കാന്‍ ഓടുന്ന സാറിന്റെ വ്യഗ്രത മൂന്ന് ബസ്സ് മാറി കയറി സ്കൂള്‍ പോയി കുട്ടികളെ പഠിപ്പിച്ചു തിരിച്ചു വന്നിരുന്ന എന്റെ സ്വന്തം അമ്മയുടെ സ്ഥിതിയെയും ഓര്‍മിപ്പിച്ചു. അത് അന്ത കാലം ഇന്ത് ഇന്ത കാലം. ഇന്നു സൌകര്യങ്ങളും സുകലോലുപതയും ക്ഷാമാമില്ലാതെ.

അവിടെ നിന്നു കോളേജ് കടന്നു എത്തിയതോ സുന്ദരമായ ക്രൈസ്റ്റ് കോളേജ് കാമ്പസ്സിലും. റോമിയോ ജൂലിയറ്റ്മാരുടെ പ്രേമകാവ്യങ്ങളും കുട്ടികളുടെ മനശാസ്ത്രവും ഒരേ പോലെ അമ്മാനമാടിയ കുരിശ്ശേരി അച്ഛനും, കണക്കിലെ വലിയ കളികളിലേക്ക് കൈ പിടിച്ചു ഉയര്‍ത്തിയ ചന്ദ്രന്‍ സാറും എല്ലാം പ്രണാമം അര്‍ഹിക്കുന്നവര്‍ തന്നെ. ഇവരെല്ലാം ഓരോ ഘട്ടങ്ങളിലും തങ്ങളുടെ കുട്ടികളില്‍ കോരി ചൊരിഞ്ഞ വിദ്യാ ധനം പിന്നെ സമ്പാദിച്ചു കൂട്ടാന്‍ ഉള്ള ഒരു ചെറിയ അഗ്നി പര്‍വ്വതത്തിന്റെ ലക്ഷണങ്ങള്‍ ആണെന്ന് അന്ന് അറിയാന്‍ ഉള്ള വിവേകമോ ബുദ്ധിയോ ഉണ്ടായിരുന്നില്ല.


പിന്നിടുള്ള യാത്രകള്‍ പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്തേക്ക്‌. മദ്രാസ് സര്‍വകലാശാലയിലെ ഫര്‍മകൊഗ്നോസി പ്രൊഫസര്‍ അരുണ നിര്‍ബന്ധിച്ചു കേരളത്തിലെ ഗ്രാമ്മങ്ങളിലേക്ക് ഇറങ്ങി ചെന്നു കീഴാര്‍നെല്ലിയും, ചെമ്പരത്തിയും, നായ്ക്കര്നവും, എല്ലാം തേടി പിടിച്ചു, സര്‍വകലാശാലയിലെ ലബോറട്ടറിയെ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ത്താന്‍ മാര്‍ഗ നിര്‍ദേശം നല്കി സഹായിച്ച അരുണ ടീച്ചര്‍ക്കും പ്രണാമം.

ഇതിനിടയിലും പല ഗുരുക്കന്മാരും കടന്നു വന്നിരുന്നു. മൃതംഗം പഠിപ്പിച്ച കൊരമ്പ് സുബ്രമണ്യന്‍ നമ്പൂതിരിയും, ഡ്രൈവിങ്ങ് പഠിപ്പിച്ച വേണു, ഡാന്‍സ് പഠിപ്പിച്ച സീത ടീച്ചര്‍, മേക് അപ് ഇടാന്‍ പഠിപ്പിച്ചു തന്ന രാമകൃഷ്നെട്ടന്‍ എന്നിങ്ങനെ പോകുന്നു അവരില്‍ ചിലര്‍. ഇവര്‍ക്കെല്ലാവര്‍ക്കും എന്റെ പ്രണാമം.

ജോലി അന്വേഷിച്ചു ഗള്‍ഫില്‍ വന്നപ്പോള്‍ ആദ്യമായി കര്മാനിരതയുടെ ബാലാ പാഠങ്ങള്‍ പഠിപ്പിച്ചു തന്ന പീറ്റര്‍ മേക്ഫരന്‍ എന്ന സായ്പ്പിനും എന്റെ പ്രണാമം. അവിടന്നങ്ങോട്ട് ഉള്ള യാത്രകളില്‍ പിന്നെയും മൂല്യം ഉള്ള ഗുരുക്കന്മാരെ കണ്ടെത്തി.

ബാങ്കിംഗ് രംഗത്തെ ദ്രോനാചാര്യനായ ജയറാം മടപ്പുള്ളിയും, പെട്രോളിയം രംഗത്തെ പ്രമുഖനായ ഫ്രെന്ച്ച്കാരന്‍ വിന്‍സ്സന്റ്റ് സൌബെസ്ട്രെയും അവരില്‍ ചിലര്‍. അവര്ക്കും ഈ അധ്യാപക ദിനത്തില്‍ എന്റെ പ്രണാമങ്ങള്‍.

തങ്ങള്‍ പഠിപ്പിച്ചു വിടുന്ന യുവതലമുറക്ക്‌ തങ്ങളേക്കാള്‍ വളരെ അധികം ശമ്പളവും സൌകര്യം കിട്ടും വരും കാലത്തു എന്നറിഞ്ഞു കൊണ്ടു തന്നെ അധ്യാപക വൃത്തി തെരഞ്ഞെടുത്തു കുട്ടികളില്‍ നല്ല ഒരു ഭാവി വളര്‍ത്തിയെടുക്കാന്‍ അഹോരാത്രം പണിയെടുക്കുന്ന എല്ലാ അധ്യാപകര്‍ക്കും എന്റെ പ്രണാമം.

രമേഷ് മേനോന്‍
05092008

റമദാന്‍ ചിന്തകള്‍ 05

Posted on

റമദാന്‍ ചിന്തകള്‍ 05

ഇന്നു പുണ്യമാസമായ റമദാന്‍ മാസത്തിലെ അന്ചാം ദിവസ്സം. കൂടാതെ വെള്ളിയാഴ്ചയും. ഈ വര്ഷത്തെ പുണ്യ മാസ്സം തുടങ്ങിയിട്ട് നമ്മുക്ക് കിട്ടുന്ന ആദ്യത്തെ വെള്ളിയാഴ്ച. ആഴ്ചയില്‍ ആറു ദിവസവും രാവും പകലും ഒഴിവില്ലാതെ പണിയെടുക്കുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് ആകെ കിട്ടുന്ന ഒരേ ഒരു ഒഴിവു ദിവസം. തങ്ങളുടെ കഷ്ടപ്പടുകളെല്ലാം മറന്നു ശരീരത്തിന്റെയും മനസ്സിന്റെയും അസ്വസ്ഥതകള്‍ ഒന്നും വക വയ്ക്കാതെ കഠിന അധ്വാനം ചെയ്യുന്ന സാധാരണക്കാരായ തൊഴിലാളികള്‍ക്ക് മുഴുവന്‍ സമയവും ഈശ്വരനില്‍ സമര്‍പ്പിക്കാന്‍ കിട്ടുന്ന ഏക ദിവസം.

അപ്പോള്‍ ഇന്നത്തെ ചിന്തകള്‍ അത്തരം ഒന്നോ രണ്ടോ തൊഴിലാളികളെ കുറിച്ചു ആവട്ടെ. ഇവിടെ അടുത്തുള്ള ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ഇടയ്ക്ക് ഞാന്‍ പോകാറുണ്ട്. എനിക്ക് വളരെ വേണ്ടപ്പെട്ട ഒരു സുഹൃത്ത് അവിടെ ജോലി ചെയ്യുന്നുണ്ട്. എന്നത്തേയും പോലെ ഇന്നലെ അവിടെ ഒന്നു കയറാം എന്ന് കരുതി. ഒരു ചെറിയ പ്രൊജക്റ്റ്‌ ഓഫീസ്. നാലോ അന്ചോ ജോലിക്കാര്‍ മാത്രമേ അവിടെ ഉള്ളൂ. പുതുതായി ഈ നാട്ടില്‍ വന്ന ഒരു സായ്പ്പാണ് അവിടത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. കുറച്ചു നാളെ ആയിട്ടുള്ളൂ ഇവിടെ വന്നിട്ട് എന്ന് അറിയാമായിരുന്നു. ഞാന്‍ ചെന്നപ്പോള്‍ കണ്ട കാഴ്ച, അവിടത്തെ ഓഫീസ് ബോയിയെയും സെക്രട്ടറി യെയും പരപരാ എന്ന് ചീത്ത പറയുന്നു അങ്ങേര്‍. കാര്യം തിരക്കിയപ്പോള്‍ എന്തോ നിസ്സാരം, പിന്നെ ഈ സമയത്തു കാപ്പിയോ ചായയോ കിട്ടാന്‍ വൈകിയതില്‍ ഉള്ള ദേഷ്യവും. നോയമ്പ് കാലത്തു ഉള്ള ചുരുങ്ങിയ സമയത്തിനുള്ളില്‍ പല കാര്യങ്ങളും ചെയ്തു തീര്‍ക്കാന്‍ ഉള്ളത് കൊണ്ടു, എന്ത് കൊണ്ടോ എങ്ങനെയോ സമയത്തിന് അങ്ങേര്‍ക്കു ചായ എത്തിക്കാന്‍ വൈകിച്ചു. അതിന് ഉള്ള നിര്ത്തി പോരിക്കലായിരുന്നു, ആ രണ്ടു പാവങ്ങള്‍ക്കും ഞാന്‍ ചെന്ന സമയത്തിന് കിട്ടി കൊണ്ടിരുന്ന ആ ശകാരവര്‍ഷങ്ങള്‍. മുകത്തു ഒരു തരി ചോരയില്ല രണ്ടുപേരുടെയും. അതിഥിയായി വന്ന ഞാനും അവരും ഒരു അക്ഷരം മിണ്ടാതെ സായ്പ്പിന്റെ കസ്സര്‍ത്തു കണ്ടു മിണ്ടാതിരുന്നു.

കുറച്ചു കഴിഞ്ഞു കക്ഷി എങ്ങോട്ടോ പോകാന്‍ വേണ്ടി പുറത്തേക്ക് ഇറങ്ങി. ഗ്ലാസ്സ് ഡോര്‍ മുന്‍ വശത്ത് ആയതു കൊണ്ടു ഞങ്ങള്ക്ക് അങ്ങേരെ നന്നായി കാണാമായിരുന്നു. താഴേക്ക് ഇറങ്ങാന്‍ ഉള്ള ലിഫ്റ്റില്‍ അമര്‍ത്തി അക്ഷമനായി കാത്തു നിന്നു. കുറച്ചു നേരം കഴിഞ്ഞിട്ടും കാണാതായപ്പോള്‍ ലിഫ്റ്റിന്റെ ബട്ടണില്‍ ആഞ്ഞു മൂന്ന് നാല് തവണ അമര്‍ത്തി കുത്തുന്നതും കണ്ടു. പിന്നെയും കുറച്ചു സമയം എടുത്തു ആ ലിഫ്റ്റ് എത്താന്‍. അങ്ങേരു പോവുകയും ചെയ്തു. ഞങ്ങള്‍ ആശ്വസിച്ചു. ഇങ്ങനെയും മനുഷ്യരോ? ആ സാരമില്ല. നമ്മള്‍ ഇങ്ങനെ എത്ര മുതലാളിമാരെയും മാനേജര്‍മാരെയും നിത്യേന കാണുന്നു. കഥ ഇവിടെ തീരുന്നില്ല.

ഞാന്‍ അവിടെ ഒരു ഇരുപതു മിനിട്ട് കൂടി ഇരിക്കനിടയായി.

അപ്പോഴേക്കും അതാ വരുന്നു ഒരു ടെലിഫോണ്‍ കാള്‍. സെക്രട്ടറി ഫൌസിയ ഫോണ്‍ എടുത്തു. അപ്പുറത്ത് നമ്മുടെ സായ്പ്പാണ്. സിറ്റിയില്‍ നിന്നു 30 കിലോമീറ്റര്‍ ദൂരെ മരുഭൂമിയില്‍ ഉള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ പോയതാണ് കക്ഷി. പകുതി വഴിയില്‍ വച്ചു വണ്ടിയുടെ രണ്ടു ചക്രവും മണലില്‍ താഴ്ന്നു വണ്ടി അനക്കാന്‍ പറ്റാതെ ഉള്ള വിളിയാണ്. ഓഫീസില്‍ നിന്നു വേറെ ഒരു വണ്ടിയും ഡ്രൈവറും ഉടന്‍ വേണം. ആ നട്ടുച്ച നേരത്ത് തിരക്കേറിയ ഗതാഗത കുരുക്കുകളിലൂടെ ഏകദേശം ഒരു ഒന്നര മണിക്കൂര്‍ ഓടിയാല്‍ മാത്രമേ ആര്ക്കും അവിടെ എത്തി ചേരാന്‍ പറ്റുകയുള്ളൂ. അതുവരെ നമ്മുടെ സായ്പ്പിനു ആ കൊടും ചൂടിനോട്‌ തന്റെ ശുണ്ടിയും ദേഷ്യവും എത്ര വേണമെങ്കിലും ഒരു ക്ഷാമവും കൂടാതെ എടുക്കാം.

ഡ്രൈവറും ഓഫീസ് ബോയിയും കൂടി അവിടേക്ക് പുറപ്പെട്ടപ്പോള്‍ ഞാന്‍ പെട്ടെന്ന് ഓര്ത്തു പോയി – ഇപ്പോള്‍ എല്ലാ കാര്യങ്ങളും ഓണ്‍ലൈന്‍ ആണ്. നമ്മുടെ കേരള സര്‍ക്കാര്‍ മന്ത്രാലയങ്ങളും മന്ത്രിമാരും വരെ ഓണ്‍ലൈന്‍ ആയി. ആപ്പോള്‍ നമ്മുടെ സര്‍വ ശക്തനായ ഈശ്വരന്‍ മാത്രം എന്തിന് ഓണ്‍ലൈന്‍ ആവാതിരിക്കുന്നു. അദ്ധേഹവും സായ്പ്പിനോടുള്ള, അദ്ധേഹത്തിന്റെ തൊഴിലാളികളോടുള്ള സമീപനത്തിനുള്ള സമ്മാനം ഓണ്‍ലൈന്‍ ആയി, പെട്ടെന്ന് തന്നെ കൊടുത്തു. അതിന്റെ പാഠം അങ്ങേര്‍ പഠിക്കുമോ ആവോ?

നാനോ – ഒരു പേരിലെന്തിരിക്കുന്നു?

Posted on Updated on


നാനോ – ഒരു പേരിലെന്തിരിക്കുന്നു?

നമ്മള്‍ ഭാരതീയര്‍ക്കു പണ്ടു മുതലേ ഒരു രീതിയുണ്ട്. കുട്ടികള്‍ ജനിച്ചാല്‍ അവരില്‍ നമ്മള്‍ കാണുന്ന ഗുണങ്ങളും, കാണാന്‍ ആഗ്രഹിക്കുന്ന ഗുണങ്ങളും, നമ്മുടെ കാരണവന്മാരുടെ കീര്‍ത്തിയും പ്രശസ്തിയും ഒക്കെ തുടര്‍ന്നും നില നിര്‍ത്താന്‍ തക്കവണ്ണം ഉള്ള ഒരു പേരു നല്കുക. ഗര്‍ഭം ധരിക്കുന്ന കാലത്തെ ഇതിന്റെ തയ്യാറെടുപ്പുകള്‍ മാതാപിതാക്കള്‍ തുടങ്ങിയിരിക്കും. മറ്റു കുടുംബങ്ങങ്ങളും ഈ പേരു അന്വേഷണത്തില്‍ കൂടെയുണ്ടാവും. ഒട്ടുമിക്ക സന്ദര്‍ഭങ്ങളിലും ഈ തീരുമാനം ശരിയായി വരാറും ഉണ്ട്. പറഞ്ഞു വരുന്നതു നമ്മുടെ പാവം TATA മുതലാളിയുടെ നാനോ എന്ന് പേരുള്ള ഈ കൊച്ചു സുന്ദരന്റെ കാര്യമാണ്.

ടാറ്റാ മുതലാളി സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ല ഈ കൊച്ചു സുന്ദരന് ബാലരിഷ്ട ഇത്ര ഗംഭീരം ആയിട്ട് തന്നെ ഉണ്ടാവും എന്ന്. ലോകം മുഴുവന്‍ കീഴടക്കാം എന്ന് ഉദ്ദേശിച്ചു ഇട്ട പേരുള്ള ഈ പുത്രന്‍ ഇപ്പോള്‍ അവിടെയും ഇല്ല ഇവിടെയും ഇല്ല എന്ന സ്ഥിതിയില്‍ കുറച്ചുപേരുടെ പിടിവാശ്ശിയിലും സ്വാര്‍ത്ഥ താത്പര്യത്തിലും കുറെപേരുടെ വിവരമില്ലായ്മയിലും കിടന്നു എരിപൊരി കൊള്ളുന്നു. പോയി പോയി നാനോ ഉണ്ടാക്കാന്‍ ടാറ്റാ മുതലാളിക്ക് ഇന്ത്യക്ക് പുറത്തു സ്ഥലം കണ്ടെത്തേണ്ട ഗതിക്കേട്‌ വരുമോ ആവോ? കാത്തിരുന്നു കാണാം. കാണണം.

റമദാന്‍ ചിന്തകള്‍ 04

Posted on

റമദാന്‍ ചിന്തകള്‍ 04

ഇന്നേക്ക് റമദാന്‍ തുടങ്ങി നാലാം ദിവസം. ഇന്നലെ എന്റെ ഒരു സുഹൃത്തുമായി ഒരു ടെലിഫോണ്‍ സംഭാഷണം നടത്താന്‍ ഇടയായി. എന്റെ റമദാന്‍ ചിന്തകള്‍ വായിക്കാറുള്ള അദ്ദേഹം എന്നോട് ചോദിച്ചു – ആരാണ് ഇതു എഴുതി തരുന്നത്? സത്യം പറഞ്ഞാല്‍ അത് എന്നിലും ഒരു ചോദ്യം ഉയര്ത്തി – ആരാണ് എനിക്ക് ഇതു എഴുതാന്‍ എന്റെ മനസ്സില്‍ ഈ വക കാര്യങ്ങള്‍ ഇത്ര കൃത്യതയോടെ പറഞ്ഞു തരുന്നത്? എന്റെ ഉത്തരം ആ വരികളില്‍ തന്നെ ഉണ്ട്.

ഇരുപതു വര്‍ഷത്തില്‍ കൂടുതല്‍ ഉള്ള UAE യിലെ എന്റെ പ്രവാസ ജീവിതത്തിനിടയില്‍ ഒരുപാടു മുസ്ലിം സുഹൃത്തുക്കളെ – നമ്മുടെ നാട്ടില്‍ നിന്നും പിന്നെ മറ്റു പല വിദേശ രാജ്യങ്ങളില്‍ നിന്നും – നേടിയെടുക്കാന്‍ എനിക്ക് സാധിച്ചിട്ടുണ്ട് . എല്ലാം എങ്ങനെയോ എവിടെനിന്നോ പല സമയങ്ങളിലും സ്ഥലങ്ങളിലുമായി എന്റെ ജീവിതത്തില്‍ കടന്നു വന്നവര്‍. ഒരേ ഒരു കാര്യം മാത്രം അവരെയും എന്നെയും എന്നും ബന്ധിക്കുന്നു. എന്ന് അവരെ ഞാന്‍ പരിച്ചയപ്പെട്ടുവോ അന്നുമുതല്‍ ഇന്നു വരെ അവര്‍ എല്ലാവരും എന്റെ വിട്ടുപിരിയാത്ത സുഹൃത്തുക്കളായി മാറുന്നു, ഞാനും അവരെ അങ്ങനെ കാണുന്നു. ഒരു സുഹൃത്തിനെ ആത്മാര്‍ഥമായി സ്നേഹിക്കണം എന്നുന്ടെന്കില്‍ അവനെയും അവന്റെ സാഹചര്യത്തെയും അവന്റെ വിശ്വാസത്തെയും പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കണം എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ വിശ്വാസം ആയിരിക്കാം എന്റെ ഈ സുഹൃത്തുകളുടെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും പറ്റി കൂടുതല്‍ വായിക്കാനും കേള്‍ക്കാനും മനസ്സിലാക്കാനും ഉള്ള ആഗ്രഹവും സമയവും എന്നില്‍ ഉണ്ടാക്കിയെടുത്തത്.

ഇന്നു ഒരു പറ്റം കുട്ടികളുടെ കാര്യമാണ് ഇവിടെ എനിക്ക് അവതരിപ്പിക്കാനുള്ളത്. സാധാരണ വെള്ളിയാഴ്ചകളില്‍ ഞാന്‍ എന്റെ മകനെയും അവന്റെ കുറച്ചു കൂട്ടുകാരെയും ഇവിടെ ക്രിക്കറ്റ് കളിയ്ക്കാന്‍ കൊണ്ടു പോകാറുണ്ട്. ഇലക്ട്രോണിക് വിനോദങ്ങളില്‍ നിന്നും ടെലിവിഷന്‍ സെറ്റുകളില്‍ നിന്നു വ്യത്യസ്തമായ ഒരു ലോകത്തേക്ക് അവരെ ആഴ്ചയില്‍ ഒരിക്കല്‍ കൂട്ടി കൊണ്ടു പോകുക എന്നതാണ് അതിന് പിന്നിലെ പ്രധാന ലക്‌ഷ്യം. ഓരോ ആഴ്ചയിലും ഞങ്ങളുടെ ഈ ചെറിയ കൂട്ടം നാലന്ച്ചു സമപ്രായക്കാരായ കുട്ടികളും, ഈ കൊച്ചു ഞാനും, ഓരോ പുതിയ സ്ഥലങ്ങളില്‍ കാലത്തോ വൈകീട്ടോ ഒഴിവു പോലെ ഒരു രണ്ടു മണിക്കൂര്‍ കളിക്കും. ഓരോ പുതിയ സ്ഥലങ്ങള്‍ കാണുക, അവര്ക്കു കാണിച്ചു കൊടുക്കുക, പിന്നെ അവരോടൊപ്പം കൂട്ട് ചേര്ന്നു കളിക്കുക, കളിയുടെ പാഠങ്ങള്‍ അവര്ക്കു പറഞ്ഞു കൊടുക്കുക എന്നത് ഒരു ലക്‌ഷ്യം. ഈ എത്തി പെടുന്ന സ്ഥലങ്ങളിലെ മനോഹാരിത എന്റെ ക്യാമറ കണ്ണുകളിലൂടെ ഒപ്പിയെടുക്കുക എന്നത് മറ്റൊരു സ്വകാര്യ സ്വാര്‍ത്ഥ താത്പര്യം. അവരെയും ആ സമയങ്ങളില്‍ അതില്‍ പന്കെടുപ്പിക്കാറുണ്ട്. അവിടെ കാണുന്ന ചില ചെടികളും, പുല്ലുകളും, ഈന്തപനകളില്‍ പൂ വിടരുന്നതും, കുലകള്‍ വളര്ന്നു തുദ്ദങ്ങുന്നതും എല്ലാം ഞങ്ങളുടെ കാഴ്ച്ചവട്ടത്തില്‍ പെടും. ഉറുമ്പുകളും ചെറു കിളികളും മുറിവേറ്റു വീണു കിടക്കുന്ന പക്ഷികളും പൂച്ചകളും ഒക്കെ ഈ യാത്രയില്‍ ഞങ്ങള്‍ കാണാറുണ്ട്.

അങ്ങനെ ഉള്ള യാത്രകളിലെ ഒരു പ്രധാന പന്കാളിയാണ് എന്റെ മകന്റെ സുഹൃത്തായ അബ്രാര്‍. പഠിത്തം ഒന്നു മാത്രം ലക്ഷ്യമയിട്ടുള്ള അബ്രാരിനു മറ്റു കുട്ടികളുടെ തങ്ങളുടെ വെള്ളിയാഴ്ചകളിലെ ഈ യാത്രകളെ പറ്റി പറഞ്ഞു കേട്ടപ്പോള്‍ ഞങ്ങളുടെ കൂടെ കൂടാന്‍ താത്പര്യം കൂടി. അച്ഛനോട് അനുവാദം ചോദിച്ചു എന്നും നേരത്തെ തന്നെ തയ്യാറായി നില്ക്കും കക്ഷി. ആദ്യം ആദ്യം ക്രിക്കറ്റ് എന്താണ് എന്ന് അറിയാതിരുന്ന ഈ കുട്ടിയെ മറ്റു കുട്ടികള്‍ കളിയാക്കുകയും ചെയ്യാറുണ്ട്. പക്ഷെ ഓരോ പാഠങ്ങള്‍ പറഞ്ഞു കൊടുത്തു ചെയ്യുമ്പോഴും, ആ ദിവ്സസത്തെ കളി കഴിഞ്ഞു മടങ്ങുമ്പോഴും അബ്രാര്‍ നേരിട്ടു വന്നു എന്നോട് ചോദിക്കും അങ്കിള്‍ ഇന്നു ഞാന്‍ എങ്ങനെ കളിച്ചു എന്ന്. പതുക്കെ പതുക്കെ നല്ല ഒരു കളികാരനായി മാറി അബ്രാര്‍.

റമദാന്‍ കാലത്തും ഞങ്ങള്‍ ഈ ഇടവേളകള്‍ മുടക്കാറില്ല. അത് മറ്റു കുട്ടികള്ക്ക് അബ്രരിന്റെ മത വിശ്വാസത്തെ മനസ്സിലാക്കി കൊടുക്കാന്‍ ഉള്ള ഒരു അവസരമായി ഞങ്ങള്‍ കരുതുന്നു. കാരണം റമദാന്‍ സമയത്തു ഉപവാസം അനുഷ്ടിക്കുന്ന അബ്രാര്‍ ഞങ്ങളോടൊപ്പം കളിയ്ക്കാന്‍ വരുന്ന സമയത്തും കളിക്കുന്ന സമയത്തും ജലപാനം ചെയ്യാറില്ല. ഇതു മറ്റു കുട്ടികള്ക്ക് ആ ഏതാനും മണിക്കൂറുകളിലെ ആ തപസ്യയുടെ വില മനസ്സിലാക്കാന്‍ ഒരു അവസ്സരമായി ഞങ്ങള്‍ വിനിയോഗിക്കുന്നു.

കുട്ടികളില്‍ ചിട്ടയായ ജീവിത രീതികളും അനുഷ്ടാനങ്ങളും വളര്‍ത്തിയെടുക്കുക എന്നുള്ള ഒരു വലിയ പാഠം നമ്മള്‍ റമദാന്‍ മാസത്തിലെ ഈ ഉപവാസ അനുഷ്ടാനങ്ങളില്‍ നിന്നു പഠിക്കുന്നു. കൂടാതെ വൈക്കിട്ടത്തെ ഉപവാസം അവസ്സനിപ്പിക്കല്‍ കുട്ടികള്ക്ക് ഒരു ഉത്സവ പ്രതീതി കൊടുക്കുന്നു. മാതാപിതാക്കളും സുഹൃത്തുക്കളുമായി ഒത്തു ചേര്ന്നു ഉള്ള നോമ്പ് തുറ. ഞങ്ങളും ഞങ്ങളുടെ കൊച്ചു കൂട്ടുക്കാരും ഇതു എക്കാലവും ഉറ്റു നോക്കാറുള്ള ഒന്നാണ്. റമദാന്‍ കാലത്തു അബ്രരിന്റെ കുടുംബത്തോടൊപ്പം ഉള്ള ഇഫ്താര്‍. എല്ലാ കൊച്ചു മനസ്സുകളിലും സത്ഭാവനകള്‍ വളര്‍ത്തിയെടുക്കാന്‍ ഉള്ള ഒരു അവസരമാകട്ടെ ഈ വിശുദ്ധ റമദാന്‍ മാസക്കാലം.

രമേഷ് മേനോന്‍
04092008